തിരുവനന്തപുരം: രോഗലക്ഷണമില്ലാത്ത അതിഥി തൊഴിലാളികളായ കൊവിഡ് രോഗികള്‍ക്ക് ജോലി ചെയ്യാമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി. ജോലിയും താമസവും മറ്റുള്ളവർക്ക് ഒപ്പം ആകരുതെന്ന നിബന്ധനയുണ്ട്.
സിഎഫ്എൽറ്റിസിക്ക് സമാനമായ താമസ സൗകര്യം കരാറുകാരന് അതിഥി തൊഴിലാളികള്‍ക്ക് ഒരുക്കണം. ക്വാറന്റീന്, പ്രോട്ടോക്കോൾ എന്നിവ കാരണം വിദഗ്ധ തൊഴിലാലികളെ ആവശ്യമുള്ള മേഖലയിൽ തടസം നേരിടുന്നത് ചൂണ്ടിക്കാട്ടിയാണ് ഇളവ്. വിദഗ്ധ, അവശ്യ വിഭാഗത്തിൽ ഉള്ള അതിഥി തൊഴിലാളികൾക്കായിരിക്കും ഇളവ്.
അതേസമയം കൊവിഡ് ബാധിച്ചവര്‍ക്ക് വീണ്ടും രോഗ ബാധയുണ്ടാകാമെന്ന് ദില്ലി കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തി. വ്യത്യസ്ഥ ജനിതക
ശ്രേണിയില്‍പ്പെട്ട രോഗാണുവിനെയാണ് കണ്ടെത്തിയത്. ഇത് അപൂര്‍വമായി സംഭവിക്കുന്നതാണെന്നാണ് ഐസിഎംആര്‍ വിശദീകരണം. പഠന
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം പിന്നിട്ട പശ്ചാത്തലത്തിലാണ് വീണ്ടും രോഗം വരാമെന്ന പഠനം പുറത്തുവരുന്നത്. ദില്ലിയില്‍ സിഎസ്ഐആറിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയുടെ പഠനത്തിലാണ് നോയിഡയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മൂന്നു മാസത്തിനിടെ രണ്ടാമതും രോഗബാധയുണ്ടായെന്ന് കണ്ടെത്തിയത്.